International
വത്തിക്കാൻ സിറ്റി: എല്ലാവരും ഒരുമിച്ചു നിന്നാൽ സമാധാനം സാധ്യമാകുമെന്നാണെന്ന് തുർക്കിയിലേക്കും ലബനനിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയിൽ മതനേതാക്കളുമായുള്ള തന്റെ കൂടിക്കാഴ്ച പഠിപ്പിക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. തന്റെ സന്ദർശനം സാധ്യമാക്കുകയും അനുഗമിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായും മാർപാപ്പ പറഞ്ഞു.
എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ഐക്യത്തിനായുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കുന്നതിനൊപ്പം ദൈവത്തിനു നന്ദി പറയാം. തുർക്കിയിലെ കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ട്. അവർ ക്ഷമിച്ചും ശ്രവിച്ചും പീഡിതർക്കു ശുശ്രൂഷ ചെയ്തും സ്നേഹത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലബനനെക്കുറിച്ചു പരാമർശിക്കവെ ആ രാജ്യം സഹവർത്തിത്തത്തിന്റെ ഒരു മൊസൈക്ക് ആയി തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. ആ മാതൃകയ്ക്ക് നിരവധി ആളുകൾ സാക്ഷ്യം വഹിക്കുന്നതു കാണാനായി.
പലായനം ചെയ്യപ്പെട്ടവരെ സ്വാഗതം ചെയ്തുകൊണ്ടും തടവുകാരെ സന്ദർശിച്ചുകൊണ്ടും ആവശ്യമുള്ളവർക്ക് ഭക്ഷണം പങ്കിട്ടുകൊണ്ടും സുവിശേഷം പ്രഖ്യാപിക്കുന്ന ആളുകളെ കണ്ടുമുട്ടാനായി. ബെയ്റൂട്ട് തുറമുഖത്ത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച എന്നെ വളരെയധികം വികാരഭരിതനാക്കി. പ്രതിസന്ധികളേറെയുണ്ടെങ്കിലും ലബനീസ് ജനതയുടെ വിശ്വാസ തീക്ഷ്ണത ഏവർക്കും മാതൃകയാണെന്നും മാർപാപ്പ പറഞ്ഞു.
International
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വ്യാഴാഴ്ചയാണ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ലെബനീസ്-ഇസ്രയേലി സിവിലിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആക്രമണം.
ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുകൂടാതെ സന്ദർശന വേളയിൽ ശത്രുത അവസാനിപ്പിക്കാൻ പോപ്പ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ സർക്കാർ ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഇസ്രയേലി സൈന്യം അറിയിച്ചു.
International
ബെയ്റൂട്ട്: മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിൽ അദ്ദേഹത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ആഊൻ, വത്തിക്കാൻ നുൻഷ്യോ ആർച്ച്ബിഷപ് ജോസഫ് സ്പിത്തേരി എന്നിവർ ചേർന്നു സ്വീകരിച്ചു.
ഒരു ലബനനീസ് ബാലനും ബാലികയും ചേർന്നു നല്കിയ ഗോതന്പപ്പവും ഉപ്പും മാർപാപ്പ രുചിച്ചുനോക്കി. അതിഥികൾക്ക് അപ്പവും ഉപ്പും നല്കി സ്വീകരിക്കുന്നത് പുരാതനമായ ലബനീസ് പാരന്പര്യമാണ്. വിമാനത്താവളത്തിൽ വച്ചു നല്കപ്പെട്ട ഔദ്യോഗിക സ്വീകരണത്തിൽ ദേശീയഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാർപാപ്പയുടെ വാഹനവ്യൂഹം പ്രസിഡന്റിന്റെ വസതിയിലേക്കു നീങ്ങി. അവിടെവച്ച് അദ്ദേഹം ദേശീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്നു രാവിലെ അന്നായയിലെ വിശുദ്ധ മാറൂൺ ആശ്രമത്തിലെ സന്ദർശനം, ലബനീസ് വിശുദ്ധനായ ഷാർബലിന്റെ ശവകുടീരത്തിൽ പ്രാർഥന, ഔർ ലേഡി ഓഫ് ലബനൻ തീർഥകേന്ദ്രത്തിൽവച്ച് അല്മായർ ഉൾപ്പെടെയുള്ള സഭാനേതാക്കളുമായി കൂടിക്കാഴ്ച, നുൺഷ്യേച്ചറിൽവച്ച് മാറോണൈറ്റ് പാത്രിയർക്കീസ് ബെഷാറ ബൂത്രോസ് അൽ റഹിയുമായി ചർച്ച എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് രക്തസാക്ഷികളുടെ ചത്വരത്തിൽവച്ച് എക്യുമെനിക്കൽ-മതാന്തര സമ്മേളനം, പാത്രിയർക്കൽ മൈതാനിയിൽവച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച എന്നീ പരിപാടികളുണ്ട്.
നാളെ രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിൽ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് വിമാനത്താവളത്തിൽ യാത്രയയപ്പ്. നാളെ വൈകുന്നേരത്തോടെ മാർപാപ്പ റോമിൽ തിരിച്ചെത്തും.
International
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രേലി സേന വ്യോമാക്രമണം നടത്തി. തെക്കൻ ലബനനിൽ വ്യാഴാഴ്ച ആക്രമണത്തിനു മുന്നോടിയായി ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സേന നല്കിയിരുന്നു.
ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
വെടിനിർത്തൽ ധാരണയനുസരിച്ച് ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലബനീസ് സേന തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കേണ്ടിവരുമെന്ന് ഇസ്രയേൽ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.